കാസർകോട്: പെരിയ തേജസ്വിനി ഹിൽസിൽ കേരള കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ വിദ്യാഭ്യാസത്തിലും കേരളത്തെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശിൽപശാലകളാണ് സ്‌കൂളുകളും കോളേജുകളുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിലാണ്. പഠനമേഖലയിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുൻനിരയിലാണ്. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള യുനെസ്‌കോയുടെ ആഗോള പഠന നഗര ശൃംഖലയിൽ കേരളത്തിൽ നിന്ന് തൃശൂരും നിലമ്പൂരും ഉൾപ്പെട്ടിട്ടുണ്ട്. കേരളീയരുടെ സാക്ഷരത വർധിപ്പിക്കാൻ പി.എൻ. പണിക്കർ അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ എപ്പോഴും പ്രചോദനകരമാണ്. മഹാജ്ഞാനിയും സാമൂഹിക പരിഷ്‌കർത്താവുമായ ശ്രീനാരായണഗുരു എന്നും വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. നളന്ദയും തക്ഷശിലയും ഉൾപ്പെടെ വിദ്യാഭ്യാസത്തിന്റെ കേദാരമായ നാടാണ് ഭാരതം. ആര്യഭട്ടനും ഭാസ്‌കരാചാര്യനും പാണിനിയും എന്നും ഊർജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

