ലിംഗസമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണം; ആവശ്യവുമായി ബൃന്ദാ കാരാട്ട്

ന്യൂഡൽഹി: ലിംഗസമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകളുടെ വിവാഹ പ്രായം 18-ൽ നിന്ന് 21 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് ബൃന്ദാ കാരാട്ടിന്റെ പ്രതികരണം. ലിംഗ സമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹ പ്രായം 21-ൽ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടതെന്ന് ബൃന്ദാകാരാട്ട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം തീർത്തും തെറ്റാണെന്നാണ് ബൃന്ദാ കാരാട്ടിന്റെ നിലപാട്.

കേന്ദ്ര സർക്കാരിന്റെ തീരുമാനം വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും വേണ്ടിയുള്ള സംവിധാനങ്ങളൊരുക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി.

പതിനെട്ടാം വയസിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി അവളുടെ വിവാഹം തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് നേരത്തെ ബൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. വിവാഹപ്രായം ഉയർത്തുന്നതിന് സർക്കാർ മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ തൃപ്തികരമല്ലെന്നും ഇത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഓടിയോളിക്കാൻ വേണ്ടിയുള്ള നീക്കമാണെന്നും ബൃന്ദ കാരാട്ട് അറിയിച്ചിരുന്നു.

അതേസമയം സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എതിർപ്പ് അറിയിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ വ്യവസ്ഥയെ തകർക്കുന്ന തീരുമാനം എന്നും വിപരീത ഫലം മാത്രമേ ഉണ്ടാക്കൂവെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ അറിയിക്കുന്നത്. പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പേരിൽ നടത്തുന്ന നീക്കം ഫലപ്രദമല്ലെന്നും അസോസിയേഷൻ വിലയിരുത്തുന്നു.