യാത്ര നിരക്ക് വർധന; അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ച് സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ച് സ്വകാര്യ ബസുടമകൾ. ഈ മാസം 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരമാണ് മാറ്റിവെച്ചത്. യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധനയടക്കമുള്ള ആവശ്യങ്ങൾ സർക്കാരിനെ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് സ്വകാര്യ ബസുടമകൾ സംസ്ഥാനത്ത് ഡസംബർ 21 മുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചത്. വിദ്യാർത്ഥികൾക്ക് സൗജന്യം നൽകണമെങ്കിൽ ടാക്‌സിൽ ഇളവ് നൽകുകയോ ഡീസലിന് സബ്‌സിഡി നൽകുകയോ വേണമെന്നാണ് ബസ് ഉടമകളുടെ ആവശ്യപ്പെടുന്നത്.

ഈ ആവശ്യം സർക്കാർ പരിഗണിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്നായിരുന്നു ബസുടമകളുടെ പ്രഖ്യാപനം. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും അംഗീകരിച്ചതാണെന്നും വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സ്വകാര്യ ബസുടമകൾ.