കേരളത്തിലെ സാഹചര്യം വളരെ പരിതാപകരം; വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിനെതിരെ വിമർശനവുമായി സുപ്രീം കോടതി. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്ന വിഷയത്തിലാണ് സുപ്രീം കോടതി കേരളത്തിനെതിരെ വിമർശനം ഉന്നയിച്ചത്. കോവിഡ് മരണവുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ കേരളത്തിലെ സാഹചര്യം വളരെ പരിതാപകരമാണെന്ന് സുപ്രീം കോടതി അറിയിച്ചു. സംസ്ഥാനത്ത് 40000 ത്തോളം കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 548 പേർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു.

നഷ്ടപരിഹാരത്തിന് അപേക്ഷിച്ച എല്ലാവർക്കും ഒരാഴ്ചയ്ക്കുള്ളിൽ 50000 രൂപയുടെ സഹായം അനുവദിക്കണമെന്നാണ് സുപ്രീം കോടതി കേരളത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനത്ത് ഇതുവരെ 40855 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. 10777 പേരുടെ ബന്ധുക്കളാണ് ഇതുവരെ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. അതിൽ 1948 പേർക്ക് നഷ്ടപരിഹാരത്തിന് അർഹത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകൾ പരിശോധിച്ച് വരികയാണെന്നും സർക്കാർ കോടതിയിൽ വിശദമാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് വരെ 548 പേർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തതായും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ക്ഷേമരാഷ്ട്രം എന്ന നിലയിൽ അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നാണ് സുപ്രീം കോടതി പറയുന്നത്. ഒരാഴ്ച്ചയയ്ക്കുള്ളിൽ അപേക്ഷിച്ച എല്ലാവർക്കും നഷ്ടപരിഹാരം വിതരണം ചെയ്യണം. ഗുജറാത്ത് മാതൃകയിൽ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാദ്ധ്യമങ്ങളിലൂടെ നൽകാനും സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. അടുത്ത തവണ ഹർജി പരിഗണിക്കുന്നതിന് മുമ്പ് വിതരണം ചെയ്ത നഷ്ടപരിഹാരത്തെ സംബന്ധിച്ച പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.