രാസവളങ്ങൾ ഒഴിവാക്കണം; ജൈവകൃഷിയിലേക്കൊരു മാറ്റം അനിവാര്യമാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാസവളങ്ങൾ ഒഴിവാക്കണമെന്ന് കർഷകരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൈവകൃഷിയിലേക്കൊരു മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പശുക്കളുടെ ചാണകവും മൂത്രവും നിങ്ങളുടെ കൃഷിയിടം സംരക്ഷിക്കുംകയും ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൃത്രിമ വളങ്ങളിൽ നിന്നു മാറി ജൈവ രീതിയിൽ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ സംഘടിപ്പിച്ച പ്രകൃതി കൃഷി കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എല്ലാം പ്രകൃതി രീതിയിൽ ചെയ്യണം. രാസവളങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് കർഷകരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഉൽപാദനം മെച്ചപ്പെടുത്താൻ മെച്ചപ്പെട്ട രീതി തിരഞ്ഞെടുക്കാൻ കർഷകർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

രസതന്ത്ര ലാബുകളിൽനിന്ന് കൃഷിയെ പുറത്തേക്ക് കൊണ്ടുവരണം. പ്രകൃതിയുടെ ലാബുമായി ബന്ധപ്പെടുത്തിയായിരിക്കണം കൃഷി ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിത്തു മുതൽ മണ്ണുവരെയുള്ള എല്ലാത്തിനും പ്രകൃതി രീതിയിലുള്ള പരിഹാരമുണ്ട്. ഈ ആധുനിക കാലത്ത് പരമ്പരാഗ കൃഷിരീതികൾ സ്വീകരിക്കുകയും കൃഷിരീതികൾ സാങ്കേതികവിദ്യകളിലൂടെ പരിഷ്‌കരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.