കരാർ ലംഘിച്ചു; സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളുമായി വഖഫ് ബോർഡ്

കാസർകോട്: സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളുമായി വഖഫ് ബോർഡ്. കാസർകോട് ടാറ്റ കോവിഡ് ആശുപത്രിക്കായി നൽകിയ 1.66 ഏക്കർ തിരിച്ചു പിടിക്കാനാണ് വഖഫ് ബോർഡിന്റെ തീരുമാനം. ആശുപത്രിക്കായി നൽകിയ ഭൂമിക്ക്, പകരം ഭൂമി വഖഫ് ബോർഡിന് നൽകാത്തതിനെ തുടർന്നാണ് ഇത്തരമൊരു നടപടി വഖഫ് ബോർഡിന്റെ സ്ഥാനത്ത് നിന്നും ഉണ്ടായതെന്നാണ് വിവരം. കലക്ടറും വഖഫ് ബോർഡും സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും തമ്മിലുള്ള കരാറിലൂടെയായിരുന്നു ഭൂമി കൈമാറിയത്. വഖഫിന്റെ സ്വത്തിന് പകരം കൈമാറ്റം ചെയ്യാൻ പാടില്ലെന്നാണ് വഖഫ് നിയമത്തിൽ വ്യക്തമാക്കുന്നത്. ഏത് കാര്യത്തിനാണോ വഖഫ് ചെയ്തത് അതിന് വേണ്ടി ഉപയോഗിക്കണമെന്നാണ് വഖഫിന്റെ ഏറ്റവും അടിസ്ഥാനപരമായ തത്വം.

കാസർകോഡ് കോവിഡ് ചികിത്സക്ക് ആശുപത്രിയില്ലാത്ത സാഹചര്യത്തിലാണ് സമസ്തക്ക് കീഴിലുള്ള വഖഫ് ഭൂമി കരാർ നിബന്ധനകളോടെ സർക്കാരിന് കൈമാറിയത്. കാസർകോട് ജില്ലാ കലക്ടർ സജിത്ത് ബാബു, വഖഫ് ബോർഡ് ചെയർമാൻ, വഖഫ് ട്രസ്റ്റിന്റെ ചെയർമാനും സമസ്ത നേതാവുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ ചർച്ച നടത്തിയതിന് ശേഷം ഇപ്പോൾ കൈമാറുന്ന 1.66 ഏക്കർ ഭൂമിക്ക് പകരം ചട്ടഞ്ചാൽ ആശുപത്രിക്ക് സമീപം തെക്കിൽ വില്ലേജിലെ 1.66 ഏക്കർ അളവിലുള്ള മറ്റൊരു സ്ഥലം കൈമാറാമെന്ന കരാറിലായിരുന്നു ഏർപ്പെട്ടിരുന്നത്.

പകരം ഭൂമിയായി പറഞ്ഞ സ്ഥലം ഇതുവരെ കൈമാറിയിരുന്നില്ല. തുടർന്നാണ് ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ വഖഫ് ബോർഡ് ആരംഭിച്ചത്. ടാറ്റ നിർമ്മിച്ച ആശുപത്രിക്ക് വേണ്ടി മലബാർ ഇസ്ലാമിക് കോപ്ലക്സിന്റെ വഖഫ് സ്ഥലം ഏറ്റെടുത്ത് കരാർ പ്രകാരം വാഗ്ദാനം ചെയ്ത പകരം സ്ഥലം ഇത് വരെ നൽകാത്ത സർക്കാരിന്റെ നിലപാടിനെതിരെ മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. സർക്കാർ നിലപാട് പ്രതിഷേർഹമാണെന്നാണ് മുസ്ലീം ലീഗ് പറയുന്നത്.