സിൽവർ ലൈൻ പദ്ധതി; സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ ഏൽപ്പിച്ച ഏജൻസിയുടെ തലവൻ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പദ്ധതിയിൽ നിന്നും അടിയന്തരമായി സർക്കാർ പിന്മാറണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. കെ- റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥയാണെന്ന് കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവൻ അലോക് വർമ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വി ഡി സതീശന്റെ പ്രതികരണം.

വ്യക്തമായ ഒരു റിപ്പോർട്ട് പോലും ഇല്ലാതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരിസ്ഥികാഘാത പഠനം നടത്തിയിട്ടില്ല. സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലെന്നും നേരായ രീതിയിൽ സർവെ നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സിസ്ട്രയുടെ തലവൻ അലോക് വർമ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച എല്ലാ കാര്യങ്ങളും ശരിവെക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഒരു ലക്ഷത്തിലധികം കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവാകുക എന്നാണ് സിസ്ട്രയുടെ തലവൻ വ്യക്തമാക്കുന്നത്. പദ്ധതിയ്ക്ക് 1.24 ലക്ഷം കോടി ചിലവ് വരുമെന്നാണ് നീതി ആയോഗ് പറയുന്നത്. എന്നാൽ ഇത് 2018ലെ കണക്കാണെന്നും പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ രണ്ട് ലക്ഷം കോടി കടക്കുമെന്നും പ്രതിപക്, നേതാവ് അഭിപ്രായപ്പെട്ടു.

ലിഡാർ സർവെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ട് അടിസ്ഥാനമില്ലാത്തതാണ്. ഏരിയൽ സർവെ നടത്തിയാൽ ഒരിക്കലും കൃത്യമായ വിവരങ്ങൾ ലഭിക്കില്ല. എത്ര വീടുകൾ പൊളിക്കേണ്ടി വരും? എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരും? എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ നേരിട്ട് നടത്തുന്ന സർവെയിലൂടെയാണ് വ്യക്തമാകുക. സർക്കാർ ഇതുവരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവനും ജനങ്ങളേയും ഇരകളായി മാറുന്ന പാവങ്ങളേയും കബളിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതിയാണ്. അതിനാൽ സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.