വിവാഹത്തിന് മുൻപുള്ള കൗൺസിലിങ് ; സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി

ന്യൂഡൽഹി: വിവാഹത്തിന് മുൻപുള്ള കൗൺസിലിങ് നിർബന്ധമാക്കുന്നതിന് വേണ്ടിയുള്ള നിയമം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21, 39 പരാമർശിച്ചു കൊണ്ട് വിവാഹത്തിന് മുൻപുള്ള കൗൺസിലിങ്ങിന്റെ പ്രസക്തിയെ കുറിച്ചാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.

പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും വിവാഹത്തിന് യഥാർത്ഥ ലക്ഷ്യങ്ങൾ കൈവരിക്കാനും സംഘർഷങ്ങൾ പരിഹരിക്കാനുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും വിവാഹത്തിന് മുമ്പുള്ള കൗൺസിലിങ് സഹായിക്കുമെന്നും ഹർജിയിൽ പറയുന്നു. അതിനാൽ ഇതിനു വേണ്ടിയുള്ള കോഴ്‌സ് രൂപകൽപ്പന ചെയ്യാനാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

നാഷണൽ ക്രൈം ബ്യൂറോ ഓഫ് റെക്കോർഡ്‌സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. വിവാഹമോചന വിഷയവുമായി ബന്ധപ്പെട്ട് ദിനംപ്രതി 20 പേരാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് നാഷണൽ ക്രൈം ബ്യൂറോ ഓഫ് റെക്കോർഡ്സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ഉടൻ തന്നെ ഹർജി കോടതി പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.