‘ടി20 ക്യാപ്റ്റനാവാം…പക്ഷേ!’ രോഹിത് മുന്നോട്ട് വെച്ച ഉപാധി ഇങ്ങനെ

ടി20 നായക സ്ഥാനം ഏറ്റെടുക്കാന്‍ രോഹിത് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഉപാധിവെച്ചിരുന്നെന്നും അത് ഏകദിന ക്യാപ്റ്റന്‍സി കൂടി നല്‍കണം എന്നുമായിരുന്നെന്ന് റിപ്പോര്‍ട്ട്. വിരാട് കോഹ്ലിയെ നായക സ്ഥാനത്ത് നിന്നുമാറ്റി പകരം രോഹിത് ശര്‍മ്മയെ കൊണ്ടുവന്നതില്‍ വന്‍വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്നത്. എന്നാല്‍, രോഹിത് ശര്‍മയെ ഏകദിന നായകസ്ഥാനത്ത് നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

‘ടി20 ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് വിരാടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, അദ്ദേഹം അതിന് തയ്യാറായില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ രണ്ടു ടീമുകള്‍ക്കും വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ എന്നതിനെ സെലക്ടര്‍മാര്‍ അംഗീകരിച്ചില്ല. ടീമിനു മേല്‍ അധികനേതൃത്വത്തിന്റെ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ താത്പര്യപ്പെട്ടില്ല’- ഗാംഗുലി വ്യക്തമാക്കി. ‘ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം എന്താണെന്ന് എനിക്കറിയില്ല. സെലക്ടര്‍മാര്‍ രണ്ടു ക്യാപ്റ്റന്‍മാര്‍ വേണ്ടെന്നാണ് തീരുമാനിച്ചത്. അങ്ങനെയാണ് ഈ തീരുമാനത്തിലെത്തിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത്തിനെയും റെഡ് ബോളില്‍ വിരാടിനെയും നായകന്‍മാരാക്കാന്‍ അതാണു കാരണമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.