ഇടമലക്കുടിയിലെ ആദിവാസികൾ ചരിത്രബോധമില്ലാത്ത വിഡ്ഢികൾ; പരിഹാസവുമായി എം എം മണി

ഇടുക്കി: ഇടമലക്കുടിയിലെ ആദിവാസികൾക്കെതിരെ വിമർശനവുമായി മുൻമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എംഎം മണി. ഇടമലക്കുടിയിലെ ആദിവാസികൾ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്നായിരുന്നു എം എം മണിയുടെ പരാമർശം. മൂന്നാറിൽ നടന്ന സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇടമലക്കുടിയിലെ ആദിവാസികൾക്കെതിരെ വിമർശനം ഉന്നയിച്ചത്.

ഇടമലക്കുടിയെ ഇടമലക്കുടി ആക്കിയത് എൽഡിഎഫ് സർക്കാരാണ്. ഇപ്പോൾ ബിജെപിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇനിയുള്ള വികസനം അവർ തന്നെ ചെയ്യട്ടെയെന്നാണ് മണി പറയുന്നത്. പാർട്ടിയുടെ നേത്യത്വത്തിൽ സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ നിരവധിയാണ് നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇടമലക്കുടിയിൽ കോടിക്കണക്കിന് രൂപയുടെ ക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിയത്. ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് എൽഡിഎഫ് സർക്കാരാണ്. എന്നാൽ എൽഡിഎഫിന് വോട്ട് രേഖപ്പെടുത്താതെ ബിജെപിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികൾ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടികൾ മുടക്കിയാണ് ഇടമലക്കുടിയിലെ കുടികളിൽ വൈദ്യതി എത്തിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് ഇടമലക്കുടിയിൽ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.