തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്തുണ അറിയിച്ച് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടുകൾക്കാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ഗവർണറുടെ നിലപാടിനോട് നൂറുശതമാനം യോജിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ചാൻസലറുടെ അധികാരം ഭരണഘടനാദത്തമാണ്. സർക്കാരിന്റെ ഔദാര്യമല്ല. ഗവർണർക്ക് പൂർണപിന്തുണ നൽകുമെന്നും സുധാകരൻ അറിയിച്ചു. അതേസമയം ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തി അറിയിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്. രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ താൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്. പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലുകളെ തുടർന്നാണ് ഗവർണർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സർവകലാശാലകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ തുടരുന്നത് തെറ്റാണ്. വേണമെങ്കിൽ ചാൻസിലർ പദവിയിൽ നിന്ന് മാറ്റാം, അല്ലെങ്കിൽ സ്ഥാനം ഒഴിഞ്ഞു തരാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

