സംസ്ഥാനത്ത് കുട്ടികള്‍ക്കായി ‘ബാല കേരളം’ പദ്ധതി ആരംഭിക്കാനൊരുങ്ങി സാംസ്‌കാരിക വകുപ്പ്

തിരുവനന്തപുരം: കുട്ടികളില്‍ ശാസ്ത്രബോധവും യുക്തിബോധവും വളര്‍ത്തുന്നതിനായി ‘ബാല കേരളം’ പദ്ധതിക്ക് രൂപം കൊടുക്കാനൊരുങ്ങി സാംസ്‌കാരിക വകുപ്പ്‌. ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളെ ഒരു വര്‍ഷം ഈ പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി തുടങ്ങുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ജാതീയപരവും വര്‍ഗീയപരവുമായ ചിന്തകളില്‍ നിന്നും തീവ്രവാദ മനോഭാവങ്ങളില്‍ നിന്നും കേരളത്തിലെ കുട്ടികളെ മുക്തരാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിലെ സാഹിത്യകാരന്‍മാരും സാംസ്‌കാരിക നായകരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയുടെ വിശിഷ്ടാംഗത്വം പെരുമ്പടവം ശ്രീധരന് മന്ത്രി നല്‍കി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായി. വി മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, നിര്‍വാഹകസമിതി അംഗങ്ങളായ പ്രൊഫ. വി. എന്‍ മുരളി, സുഭാഷ് ചന്ദ്രന്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഡോ. സി ഉണ്ണികൃഷ്ണന്‍, ബെന്യാമിന്‍, മങ്ങാട് ബാലചന്ദ്രന്‍, വി.എസ്. ബിന്ദു എന്നിവര്‍ പങ്കെടുത്തു.

അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തിവരുന്ന ഡി.സി.എ കോഴ്സിന്റെ ഏഴാം ബാച്ച് പ്രവേശന തിയ്യതി ഡിസംബര്‍ 31 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 2022 ജനുവരി 15 വരെയും ദീര്‍ഘിപ്പിച്ചതായി അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടച്ച് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.