ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗ വാർത്തയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യം. ഹെലികോപ്ടർ അപകടത്തിലാണ് ബിപിൻ റാവത്ത് കൊല്ലപ്പെട്ടത്. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വ്യോമസേനയുടെ എംഐ17വി5 ഹെലികോപ്ടറാണ് തകർന്ന് വീണത്. കോയമ്പത്തൂരിലെ വെല്ലിംഗ്ടണിലേക്കുള്ള യാത്രാമദ്ധ്യേ സൂലൂർ എയർബേസിൽ നിന്നാണ് ഹെലികോപ്ടർ പറന്നുയർന്നത്. കൂനൂർ മലനിരകളിൽ ഹെലികോപ്ടർ തകർന്നു വീണത്. അപകടത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന ആധുനിക ഗതാഗത ഹെലികോപ്ടറാണ് എംഐ17വി5. തന്ത്രപരമായ വ്യോമാക്രമണ സേനയെയും രഹസ്യാന്വേഷണ സംഘങ്ങളെയും രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് എത്തിക്കാനും ഈ ഹെലികോപ്ടർ ഉപയോഗിക്കുന്നുണ്ട്. ഏത് ഭൂമിശാസ്ത്രപരവും കാലാവസ്ഥാ സാഹചര്യങ്ങളിലും രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്നവയാണ് ഈ ഹെലികോപ്ടറുകൾ. രാജ്യത്തുടനീളമുള്ള രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, സൈനികരെ വിന്യസിക്കാനും ഇന്ത്യൻ വ്യോമസേന ഈ ഹെലികോപ്ടർ ഉപയോഗിക്കുന്നുണ്ട്. റഷ്യയാണ് ഈ ഹെലികോപ്ടർ നിർമ്മിച്ചത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയാണ് ഈ ഹെലികോപ്ടറിനുള്ളത്. 13,000 കിലോഗ്രാം ഭാരം വഹിച്ച് പറക്കാനുള്ള ശേഷിയും ഹെലികോപ്ടറിനുണ്ട്. പ്രധാനമന്ത്രിയുൾപ്പെടെയുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും ഉപയോഗിക്കുന്ന ചോപ്പറായി ഈ ഹെലികോപ്ടറുകളെ പരിഗണിച്ചിരുന്നു.

