ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച സംസ്‌കരിക്കും. തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടോടെ പ്രത്യേക സൈനിക വിമാനത്തിൽ ബിപിൻ റാവത്തിന്റെയും ഭാര്യ മാധുലിക റാവത്തിന്റെയും ഭൗതികാവശിഷ്ടം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രദർശനത്തിന് വെയ്ക്കും. രാവിലെ 11 മണി മുതൽ രണ്ട് മണി വരെ അന്ത്യാഞ്ജലി അർപ്പിക്കാം. കാംരാജ് മാർഗ്ഗ് മുതൽ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ക്രിമറ്റോറിയം വരെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയും ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാൾ. നിലവിൽ ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്‌സ് നായ്ക് വിവേക് കുമാർ, ലാൻഡ്‌സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അതേസമയം ഹെലികോപ്റ്റർ അപകടത്തിൽപ്പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

