അർഹതപ്പെട്ട ജോലി നൽകണം; സർക്കാരിനെതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് കായിക താരങ്ങൾ

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിഷേധവുമായി കായിക താരങ്ങൾ. അർഹതപ്പെട്ട ജോലി സർക്കാർ നൽകണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ കായിക താരങ്ങൾ സമരം ചെയ്യുന്നത്. കേരളത്തിനായി ദേശീയ മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത 71 ഓളം കായിക താരങ്ങൾ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. തലമുണ്ഡനം ചെയതാണ് കായിക താരങ്ങൾ സർക്കാരിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. നിയമനം ലഭിക്കുന്നത് സംബന്ധിച്ച് അനുകൂലമായ ഒരു തീരുമാനങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലും ഇക്കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഇതോടെയാണ് പ്രതിഷേധ നടപടികൾ കടുപ്പിക്കാൻ കായിക താരങ്ങൾ തീരുമാനിച്ചത്. വിഷയത്തിൽ ചർച്ച നടത്താമെന്ന് കായിക മന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെ ചർച്ച നടന്നിട്ടില്ല. കഴിഞ്ഞ ദിവസം ചർച്ചയ്ക്കായി പോയെങ്കിലും മന്ത്രിയെ കാണാൻ കഴിയാതെ കായിക താരങ്ങൾ മടങ്ങിയെത്തുകയായിരുന്നു.

നൂറ് ശതമാനവും അർഹമായ നിയമത്തിനായാണ് സമരം ചെയ്യുന്നതെന്നും സർക്കാരിന്റെ അവഗണന കായിക താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. നന്നായി ആലോചിച്ച ശേഷമേ ചർച്ചയ്ക്ക് വിളിക്കുവെന്നാണ് മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചപ്പോൾ ഉദ്യോഗസ്ഥർ അറിയിച്ചതെന്നും സമരക്കാർ പറഞ്ഞു. 580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇപി ജയരാജൻ പറഞ്ഞത്. എന്നാൽ 195 താരങ്ങൾക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നും മറ്റുള്ളവർക്കൊന്നും ജോലി ലഭിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ഇനിയും അനുകൂലമായ തീരുമാനമില്ലെങ്കിൽ കൂടുതൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകുന്നു.