മലപ്പുറം: സർക്കാരിനെതിരെയുള്ള സമരത്തിൽ നിന്നും പിന്മാറി സമസ്ത. വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പിഎസ് സിക്ക് വിട്ടതിനെ ചൊല്ലിയുള്ള പ്രതിഷേധ സമരത്തിൽ നിന്നാണ് സമസ്ത പിന്മാറിയത്. സമസ്തക്ക് സമരമല്ല, പ്രതിഷേധ രീതിയാണുള്ളതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ പ്രതിഷേധം വേണ്ടെന്ന് നിലപാടാണ് സമസ്തക്കെന്നും സമസ്ത സമരം ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് മാന്യമായ സമീപനമാണ്. വഖഫ് നിയമനം പിൻവലിക്കാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. വിഷയത്തിൽ തുടർ നടപടികളൊന്നും നിലവിൽ സ്വീകരിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. ആ സ്ഥിതിക്ക് ഇനി പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തിൽ സമസ്തയുടെ യോഗം പുരോഗമിക്കുകയാണ്. മുസ്ലിം ലീഗ് അടക്കം ഒരു രാഷ്ട്രീയ പാർട്ടിയുമായും അകലമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു കോഡിനേഷൻ കമ്മിറ്റി സമസ്തയ്ക്കില്ല. തങ്ങൾമാർ വിളിച്ചു ചേർക്കുമ്പോഴാണ് കോഡിനേഷൻ കമ്മിറ്റി ഉണ്ടാകുകയെന്നും അദ്ദേഹം വിശദമാക്കി. എന്നാൽ സമസ്ത നിലപാട് വ്യക്തമാക്കിയതോടെ മുസ്ലീംലീഗ് പ്രതിരോധത്തിലായിരിക്കുകയാണ്.

