രാജ്യത്ത് ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്; കോൺഗ്രസിനെ പിന്തുണച്ച് ശിവസേന

മുംബൈ: കോൺഗ്രസിനെ പിന്തുണച്ച് ശിവസേന. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇല്ലാത്ത ഒരു പ്രതിപക്ഷ സഖ്യത്തെ കുറിച്ച് ചിന്തിക്കുക സാധ്യമല്ലെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ പുതിയ പ്രതിപക്ഷ സഖ്യം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്ത് ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്. കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടിക്കും അതിന്റെ നേതൃത്വം വഹിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരും വർഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ശിവസേന പിന്തുണ അറിയിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളും സൂചിപ്പിക്കുന്നുണ്ട്. മമത ബാനർജിയുടെ ആക്രമണങ്ങളിൽ നിന്നും ശിവസേന കോൺഗ്രസിനെ പ്രതിരോധിക്കുന്ന കാഴ്ച്ചകളാണ് കാണാൻ കഴിയുന്നത്. യുപിഎയുടെ അസ്തിത്വത്തെ ചോദ്യം ചെയ്ത് മമതയുടെ ‘എന്ത് യുപിഎ പരാമർശത്തെ’ശിവസേനയുടെ മുഖപത്രമായ സാംമ്നയിൽ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിനെ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കി, യുപിഎയ്ക്ക് ബദലുണ്ടാക്കുന്നത് ബിജെപിയെയും ഫാസിസ്റ്റ് ശക്തികളെയും ശക്തിപ്പെടുത്തുകയേ ഉള്ളുവെന്നായിരുന്നു ശിവസേന പറഞ്ഞത്.

കോൺഗ്രസിനെ തുടച്ചുനീക്കണം എന്നുള്ളത് മോദിയുടെയും ബിജെപിയുടെയും അജണ്ട ആണെന്ന കാര്യം മനസ്സിലാക്കാം. എന്നാൽ, മോദിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും എതിർക്കുന്നവർ അങ്ങനെ ചിന്തിക്കുന്നത് അപകടകരമാണെന്നും സാംമ്‌ന കുറ്റപ്പെടുത്തിയിരുന്നു.