കൊച്ചി: സർക്കാരിനെതിരെ നിയമ പോരാട്ടത്തിന് തയ്യാറെടുത്ത് എൻഎസ്എസ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സർവേയിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം മാറ്റണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചതോടെയാണ് എൻഎസ്എസ് നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നത്. അശാസ്ത്രീയ സാംപിൾ സർവേയാണ് സർക്കാർ നടത്തുന്നതെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജീ സുകുമാരൻ നായർ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കോടതിയിൽ ഹർജി സമർപ്പിച്ചു. സർവേ സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെടുന്നു. മുന്നാക്കക്കാരിലെ യഥാർഥ പിന്നോക്കക്കാരെ കണ്ടെത്താൻ സാംപിൾ സർവേ ഫലപ്രദമല്ലെന്നും ഹർജിയിൽ പറയുന്നു.
സർവ്വേ നടത്തുന്നതിലൂടെ യഥാർഥ പിന്നോക്കക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നഷ്ടമാകാൻ ഇടയുണ്ടാകും. പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ സർവേയിൽ ഇല്ല. അതുകൊണ്ടുതന്നെ സർവ്വേ ഫലം കാണില്ലെന്നും സുകുമാരൻ നായർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അശാസ്ത്രീയമായ സാംപിൾ സർവേ നടപടികൾ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് നേരത്തെ മുന്നാക്ക വിഭാഗ കമ്മിഷന് കത്തയച്ചിരുന്നു. കുടുംബശ്രീ വോളന്റിയർമാരെ ഉപയോഗിച്ചാണ് സർക്കാർ സർവേ നടത്തുന്നത്. 20,000 തദ്ദേശ വാർഡുകളിലെ 5 വീടുകളിൽ വീതം നേരിട്ടെത്തിയാണ് സർവേ. വാർഡുകളിലെ അഞ്ച് കുടുംബങ്ങളുടെ മാത്രം വിവരം ശേഖരിച്ചാൽ സമഗ്രമാകില്ലെന്നും യോഗ്യരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയില്ലെങ്കിൽ സർവേ പ്രഹസനമാകുമെന്നുമായിരുന്നു എൻഎസ്എസിന്റെ വാദം.

