തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി സമസ്ത. കൂടിയാലോചനകൾക്ക് ശേഷം മാത്രമെ നിയമം റദ്ദാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം എടുക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും സമസ്ത അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സമസ്ത നേതാക്കൾ ഇക്കാര്യം അറിയിച്ചത്. സമസ്തയുടെ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ, അബ്ദുൾ സമദ് പൂക്കോട്ടൂർ, ഉമർ ഫൈസി മുക്കം തുടങ്ങിയ നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്.
അതേസമയം വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നു സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അക്കാര്യം ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. മറിച്ച്, അത് സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ്‌സിയ്ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ നിയമനം തത്കാലം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വ്യാജമാണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. സമസ്ത നേതാക്കൾക്ക് സർക്കാർ നൽകിയ ഉറപ്പിൽ പുതുമയില്ലെന്നും ആർജ്ജവമുണ്ടെങ്കിൽ സർക്കാർ നിയമം റദ്ദാക്കണമെന്ന് ലീഗ് വ്യക്തമാക്കി.

