കാബൂൾ: താലിബാന് താക്കീത് നൽകി ലോകരാജ്യങ്ങൾ. അഫ്ഗാനിസ്താൻ മുൻ സേനയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതിനെതിരെയാണ് വിവിധ രാജ്യങ്ങൾ താലിബാന് താക്കീത് നൽകിയത്. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ താലിബാന് മുന്നറിയിപ്പ് നൽകി. അഫ്ഗാനിൽ മുൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്നാണ് രാജ്യങ്ങൾ പുതിയ നടപടിയിലേക്ക് കടന്നത്.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം നിർത്തി അവരെ മാനിക്കണമെന്നാണ് 22 രാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെട്ടത്. യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ മറ്റു 19 രാജ്യങ്ങൾ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാന്റെ ഭരണം താലിബാൻ കൈയ്യടക്കി നാല് മാസത്തിനുള്ളിൽ നിരവധി അഫ്ഗാൻ സൈനികരെയാണ് തട്ടിക്കൊണ്ടു പോയതും കൊലപ്പെടുത്തിയതും. ഓഗസ്റ്റ് 15 നും ഒക്ടോബർ 31 നും ഇടയിൽ താലിബാന് മുന്നിൽ കീഴടങ്ങുകയോ അവർ പിടികൂടുകയോ ചെയ്ത 47 മുൻ സുരക്ഷാ അംഗങ്ങളെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുൻ സർക്കാരിലെ ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്ന് താലിബാൻ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതൊന്നും പാലിക്കപ്പെടാത്ത അവസ്ഥയാണുള്ളത്. ഈ സാഹ്ചര്യത്തിലാണ് താലിബാന്റെ നീക്കം.

