തിരുവനന്തപുരം: പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയിൽ ഇളവ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരളം. 1,337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണം എന്ന ആവശ്യമാണ് കേരളാ സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സർക്കാർ കേരളത്തിന്റെ ആവശ്യങ്ങൾ തത്വത്തിൽ അംഗീകാരം നൽകിയതായി ധനമന്ത്രി വിശദമാക്കി. 880 ൽ അധികം ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു നേരത്തെ കേരളം മുന്നോട്ട് വെച്ചിരുന്ന ആവശ്യം. കേരളത്തിന്റെ 13,109 ചതുരശ്ര കി.മീ പാരിസ്ഥിതിക ദുർബല മേഘലയാണെന്നായിരുന്നു പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗൻ സമിതി നൽകിയ ശുപാർശ. കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നും എതിർപ്പുയരാൻ ഇത് കാരണമായി. പിന്നീട് കേരളം ഉമ്മൻ വി ഉമ്മൻ സമിതിയെ നിയോഗിക്കുകയും 9,903.7 ച.കി.മീ മാത്രമാണ് പാരിസ്ഥിതിക ദുർബല മേഖലയെന്ന് ഈ സമിതി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചു.
അതേസമയം ഇളവുകളുള്ള മേഖലയായി അംഗീകരിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എന്നാൽ എന്ത് ഇളവാണെന്നത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

