ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്രസർക്കാർ കള്ളം പറയുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. പ്രതിഷേധത്തിനിടെ മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ കൈവശമില്ലെന്ന കേന്ദ്രസർക്കാർ വാദത്തിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു.
പഞ്ചാബിൽ മരണപ്പെട്ട 400 ലേറെ കർഷകരെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. സമരഭൂമിയിൽ ജീവൻ വെടിഞ്ഞതിന് പഞ്ചാബ് സർക്കാർ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയ കർഷകരുടെ വിവരങ്ങളാണ് അദ്ദേഹം പുറത്തു വിട്ടത്. മറ്റു സംസ്ഥാനങ്ങളിൽ മരണപ്പെട്ട 200 ലേറെ കർഷകരുടെ കണക്കുകളും അദ്ദേഹം പുറത്തുവിട്ടു.
കഴിഞ്ഞ ഒരു വർഷത്തിനിടെ സമരഭൂമിയിൽ ജീവൻ നഷ്ടമായ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കേന്ദ്രം തയ്യാറല്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ തങ്ങളുടെ കൈവശമില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ വിവരങ്ങൾ ലഭ്യമായിട്ടും അവ കേന്ദ്രം സ്വീകരിച്ചിട്ടില്ല എന്നതാണ് സമരണപ്പെട്ട കർഷകരുടെ കുടുംബങ്ങളുടെ ആവശ്യങ്ങളിൽ നടപടിയെടുക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക നിയമം കൊണ്ടുവന്നതിലെ തെറ്റ് ഏറ്റുപറഞ്ഞ് പ്രധാനമന്ത്രി തന്നെ നേരത്തെ പരസ്യമായി ജനങ്ങളോട് മാപ്പുപറഞ്ഞതാണ്. മരണപ്പെട്ട കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ പിന്നെ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.

