55 പദ്ധതികൾക്ക് കൂടി ഭരണാനുമതി നൽകി പൊതുമരാമത്ത് വകുപ്പ്; അനുമതി നൽകിയത് 280 കോടിയുടെ പദ്ധതികൾക്ക്

തിരുവനന്തപുരം: 55 പദ്ധതികൾക്ക് കൂടി ഭരണാനുമതി നൽകി പൊതുമരാമത്ത് വകുപ്പ്. മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഡ്, പാലം , കെട്ടിട വിഭാഗങ്ങളിലായി 280.86 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി

122.13 കോടി രൂപ 25 റോഡ് പ്രവൃത്തികൾക്കായി അനുവദിച്ചു. 11 പാലം പ്രവൃത്തികൾക്കയി 72.27 കോടി രൂപയും 19 കെട്ടിട നിർമ്മാണ പ്രവൃത്തികൾക്കായി 86.46 കോടി രൂപയും സർക്കാർ അനുവദിച്ചു. ബജറ്റ് ഫണ്ടിൽ നിന്നാണ് ഈ പ്രവൃത്തികൾക്കുള്ള തുക കണ്ടെത്തിയിരിക്കുന്നതെന്നാണ് മന്ത്രി വിശദമാക്കുന്നത്.

നേരത്തെ 549.44 കോടി രൂപയുടെ പദ്ധതികൾക്ക് ബജറ്റ് ഫണ്ടിൽ നിന്നും സർക്കാർ ഭരണാനുമതി നൽകിയിരുന്നു. 78 റോഡ് പ്രവൃത്തികൾക്കായി 360.08 കോടി രൂപയും 19 പാലം പ്രവൃത്തികൾക്കായി 156.46 കോടി രൂപയും 4 കെട്ടിട നിർമ്മാണങ്ങൾക്കായി 32.90 കോടി രൂപയുമാണ് അനുവദിച്ചത്. അതേസമയം ഇതുവരെ റോഡ് അറ്റകുറ്റപ്പണിക്ക് 273.41 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ അടിയന്തര അറ്റകുറ്റപ്പണിക്കായി 119 കോടി രൂപയും കിഫ്ബി ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത 77 റോഡുകൾക്ക് 17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കുന്നതിന് ആദ്യഘട്ടമായി 137.41 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.