ഇന്ത്യയിലും ഒമിക്രോൺ വകഭേദം; ജാഗ്രതയോടെ ആരോഗ്യ മന്ത്രാലയം

ബംഗളൂരു: ഇന്ത്യയിലും ഒമിക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. വിദേശത്തുനിന്ന് കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 66, 46 വയസുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. നവംബർ 11, 12 തീയതികളിലാണ് ഇവർ ബംഗളൂരുവിൽ എത്തിയത്.

ബംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. സാമ്പിളിൽ ചില വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോൺ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും ഇരുവർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി.

രോഗികളുമായി സമ്പർക്കമുള്ളവരെയെല്ലാം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 10 പേരുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്താകമാനം 29 രാജ്യങ്ങളിലായി 373 പേർക്കാണ് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഈ രാജ്യങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.