‘കോണ്‍ഗ്രസ് നേതൃസ്ഥാനം ദൈവീകമായി ലഭിക്കുന്ന അവകാശമല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃസ്ഥാനം എന്ന് പറയുന്നത് ആരുടേയും ദൈവീക അവകാശമല്ലെന്ന് തിരഞ്ഞെടുപ്പ് വിദഗ്ദന്‍ പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി തിരിഞ്ഞിരിക്കുന്നത്. യു പി എ എന്ന സഖ്യം ദേശീയ രാഷ്ട്രീയത്തില്‍ നിലവിലില്ലെന്നായിരുന്നു മമതയുടെ പ്രസ്താവന.

‘കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആദര്‍ശങ്ങള്‍ ശക്തമായ ഒരു പ്രതിപക്ഷത്തിന് വേണ്ടതാണ്. എന്നാല്‍ രാജ്യത്തെ 90 ശതമാനത്തിലേറെ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട അവസ്ഥയില്‍ കോണ്‍ഗ്രസ് നേതൃസ്ഥാനം ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് ശരിയല്ല. കോണ്‍ഗ്രസ് നേതൃസ്ഥാനം ദൈവീകമായി ലഭിക്കുന്ന അവകാശമല്ല. പ്രതിപക്ഷ നേതൃസ്ഥാനത്ത് വരേണ്ട വ്യക്തിയെ ജനാധിപത്യപരമായി തന്നെ തിരഞ്ഞെടുക്കട്ടെയെന്ന്’- പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം മുംബയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടയില്‍ എപ്പോഴും വിദേശത്ത് കഴിയുന്ന ഒരാള്‍ എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയെന്ന് മമതാ ബാനര്‍ജി ചോദിച്ചിരുന്നു. രാഷ്ട്രീയത്തില്‍ നിരന്തരമായ ഇടപ്പെടലുകള്‍ ഉണ്ടായാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്നും രാഹുലിന്റെ പേരു പറയാതെ മമത വിമര്‍ശനമുന്നയിച്ചിരുന്നു. അതേസമയം, കോണ്‍ഗ്രസുമായി പിരിഞ്ഞ ശേഷം പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളെ നിരന്തരം വിമര്‍ശിക്കുന്നത് ശ്രദ്ധേയമാണ്.