കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നത്; കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള എൽഡിഎഫ് ധർണയിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിനെതിരെ പ്രവർത്തിക്കുന്ന അവിശുദ്ധ സഖ്യത്തിൽ ബിജെപിയുമുണ്ടെന്നും കേന്ദ്രസർക്കാരിനെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികൾക്കെതിരെയും അദ്ദേഹം വിമർശിച്ചു.

കെ റെയിൽ പദ്ധതി എല്ലാതരത്തിലും സ്വാഗതാർഹമായ പദ്ധതിയാണെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. 49% ഓഹരി കേന്ദ്രവും 51% ഓഹരി സംസ്ഥാനവും എടുത്തുകൊണ്ട് കമ്പനി രൂപീകരിച്ചു. അരലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകാൻ കഴിയും. തൊഴിൽ സാധ്യത നോക്കിയാലും വലിയ പദ്ധതിയാണ്. ഇതിനെല്ലാം തുകകൾ വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂമി ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായി പ്രയാസമുണ്ടാകാറുണ്ട്. ഭാവി കണക്കാക്കിയുള്ള പദ്ധതിയാണിത്. നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ട് എത്താൻ കഴിയും. നിലവിൽ വേണ്ടത് 12 മണിക്കൂറിലധികമാണ്. നാടിന്റെ മുഖച്ഛായ തന്നെ മാറുന്ന പദ്ധതിയാണിത്. അത് നടപ്പാക്കുമ്പോൾ എടുക്കുന്ന ഭൂമിക്ക് വേണ്ടി വകയിരുത്തിയത് 7025 കോടി രൂപയാണ്. കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകാനായി 4460 കോടിയും പുനരധിവാസത്തിന് 1730 കോടി രൂപയും നീക്കിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതി പരിസ്ഥിതിയെ ബാധിക്കുമെന്ന് പറയുന്നു. എന്നാൽ ഇത് സമ്പൂർണ ഹരിത പദ്ധതിയാണ്. പൂർണമായി പരിസ്ഥിതിയെ സംരക്ഷിക്കും. ആളുകൾ മാത്രമല്ല, ചരക്ക് നീക്കവും നടക്കും. കാർബൺ ബഹിർഗമനത്തിൽ വലിയ കുറവുണ്ടാകും. പരിസ്ഥിതി ലോല പ്രദേശത്തിലൂടെ കടന്ന് പോകില്ല. വന്യജീവി മേഖലയിലൂടെയും കടന്ന് പോകില്ല. പുഴകൾ, അരുവികൾ ഒന്നിന്റെയും ഒഴുക്ക് തടയില്ല. പ്രളയത്തിലെ ഏറ്റവും ഉയർന്ന ജല നിലവാരത്തിലും ഉയർന്ന രീതിയിലാണ് പാത പോവുക. നെൽപാടങ്ങളെ ഇല്ലാതാക്കില്ല, തൂണുകളിലൂടെയാണ് പോവുക. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് തന്നെയാണ് പാത ഒരുക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.

രാജധാനി എക്‌സ്പ്രസ് പോലും പോലും 55 കിമീ ശരാശരി വേഗതയിലാണ് കേരളത്തിലോടുന്നത്. 666 വളവുകളുണ്ട്. 200 കിമീ വേഗതയിലാണ് പുതിയ പദ്ധതി. എന്തിനാണ് ഇതിനെതിരെ രംഗത്ത് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. വികസന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. ചർച്ചകൾ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയെ കണ്ട് ഈ പ്രശ്‌നം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിപാതയിലും ശങ്ക തുടരുകയാണ്. പോസിറ്റീവായി ഒന്നും കേൾക്കുന്നില്ല. വലിയ സൗകര്യമാണ് ശബരിമലയിലൊരു വിമാനത്താവളം വഴിയുണ്ടാവുക. കുറച്ച് എതിരായ നീക്കങ്ങൾ കാണുന്നു. സർക്കാർ ആ പദ്ധതി നടപ്പാക്കാൻ മുന്നോട്ട് പോകുന്നു. സബർബൻ പാതയെക്കുറിച്ച് മിണ്ടുന്നേയില്ല. മൈസൂരിലേക്കുള്ള റെയിൽ കണക്ടിവിറ്റി പ്രധാനപ്പെട്ടതാണ്. അത് പെട്ടെന്ന് നടപ്പാക്കാവുന്നതാണ്. എന്നാൽ വലിയ പ്രതികരണം കേന്ദ്രത്തിന്റെയും റെയിൽവെയുടെയും ഭാഗത്ത് നിന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.