പാലക്കാട്: അട്ടപ്പാടിയിലെ തുടര്‍ച്ചയായ ശിശുമരണങ്ങളെ തുടര്‍ന്ന് സ്ഥലത്തെത്തിയ മന്ത്രി കൃത്യമായി കാര്യങ്ങളൊക്കെ നടക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. എന്നാല്‍, അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കുള്ള സഹായം മുടങ്ങിയിട്ട് എട്ട് മാസമായി. ജനനി ജന്മരക്ഷാ പദ്ധതിയില്‍ ഗര്‍ഭിണികള്‍ക്കായി അവസാനം ഫണ്ട് അനുവദിച്ചത് മാര്‍ച്ചിലാണെന്നും, കുട്ടികള്‍ക്ക് ഒരു വയസായിട്ടും ഇതുവരെയും സഹായം കിട്ടിയിട്ടില്ലെന്നും ആദിവാസികള്‍ പറയുമ്പോള്‍ എല്ലാവര്‍ക്കും സഹായം കിട്ടിയെന്ന മന്ത്രി കെ.രാധാകൃഷ്ണന്റെ വാദമാണ് ഇതോടെ പൊളിയുന്നതെന്ന് ഒരു പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നതിന് വേണ്ടിയാണ് എല്ലാ മാസവും 2000 രൂപയുടെ ധനസഹായം സര്‍ക്കാര്‍ ജന്മരക്ഷാ പദ്ധതിയിലൂടെ നല്‍കി വന്നിരുന്നത്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇതും മുടങ്ങിയിരിക്കുകയാണ്. അതേസമയം, കുടിശ്ശികയെല്ലാം തന്നെ തീര്‍ത്തതായാണ് അട്ടപ്പാടിയിലെത്തിയ മന്ത്രി വ്യക്തമാക്കിയത്.

