വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി കർണാടക; 10 ദിവസം ക്വാറന്റെയ്‌നും നിർബന്ധമാക്കി

Covid

ബംഗളൂരു: വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി കർണാടക. വിദേശത്ത് നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയാലും കർണാടകയിൽ പരിശോധന ഉണ്ടാകും. 10 ദിവസം ക്വാറന്റെയ്‌നും നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിയവരെ എല്ലാം വീണ്ടും പരിശോധിക്കുമെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്.

10 ദിവസത്തിന്റെ ഇടവേളകളിൽ തുടർ പരിശോധനകൾക്കും നിർദേശം നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്ന സാഹചര്യത്തിലാണ് കർണാടക പുതിയ നടപടികൾ ഏർപ്പെടുത്തിയത്. കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കി. കേരള അതിർത്തികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച ക്വാറന്റെയ്ൻ ആവശ്യമാണ്. പതിനാറാം ദിവസം കോവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കുവെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.