വിധികൾ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്ളെക്‌സുകൾ വെച്ചിരിക്കുന്നു; വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ളെക്സ് ബോർഡുകൾ വെക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വിധികൾ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്ളെക്‌സുകൾ വെച്ചിരിക്കുകയാണെന്നും ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കേരള സർവകലാശാല നിയമ വിഭാഗം സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരത്തേക്ക് വന്നത് വിമാനത്തിലാണ്. റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം എല്ലാവർക്കും അറിയാമല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ പാലിക്കുക, അതിൽ പറയുന്ന പൗരന്റെ കടമകൾ നിറവേറ്റുക എന്നിവയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ മിക്ക വിവാദങ്ങൾക്കും പ്രശ്‌നങ്ങൾക്കും കാരണം ഭരണഘടന കൃത്യമായി പാലിക്കാത്തതാണ്. എല്ലാവർക്കും ഭരണഘടന നൽകുന്ന അവകാശങ്ങളെപ്പറ്റി അറിയാം. അവകാശങ്ങളെ പറ്റി പറയുമ്പോഴും കടമകളെ ആരും ഓർക്കുന്നില്ല. ജനങ്ങൾ ഭരണഘടന പാലിക്കുന്നില്ലെങ്കിൽ എത്ര കരുത്തുറ്റതായാലും അത് പരാജയപ്പെടുമെന്നും അംബേദ്കറെ ഉദ്ധരിച്ച് അദ്ദേഹം വിശദമാക്കി.

ഭരണഘടനാ പഠനം സിലബസിൽ ഉൾപ്പെടുത്തണം. ഒന്നാം ക്ലാസ് മുതൽ ഭരണഘടനാ പാഠഭാഗത്തിൽ ഉൾപ്പെടുത്തണം. എഴുതപ്പെട്ട എറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെപ്പറ്റി ആർക്കും വേണ്ട ധാരണയില്ല. ഇന്ത്യൻ ഭരണ ഘടന രൂപീകരിക്കാൻ എത്രത്തോളം പ്രയത്‌നം വേണ്ടിവന്നുവെന്ന് മനസിലാക്കാൻ പുതിയ തലമുറ തയ്യാറാകണം. സ്വാതന്ത്ര്യം കിട്ടിയിട്ടും ഭരണഘടന ഉണ്ടാകാൻ വളരെ കാലം വേണ്ടി വന്നു. രണ്ടുവർഷത്തോളം നീണ്ട പ്രയാസമേറിയ കാലത്തിലൂടെയാണ് ഭരണഘടന തയ്യാറാക്കിയത്. അതിലെ ഓരോ വകുപ്പുകളെപ്പറ്റിയും അന്ന് ഭരണഘടനാ നിർമാണ സഭയിൽ സംവാദങ്ങളും ചർച്ചകളും നടന്നു. അതൊക്കെ മനസിലാക്കാൻ ശ്രമിക്കണമെന്നും എല്ലാ ലോ കോളേജുകളിലും അത് വിഷയമാക്കി പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യത്ത് ജുഡീഷ്യൽ ആക്ടിവിസം ഉണ്ടെന്ന വാദങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞു. ഭരണഘടനാ പ്രകാരം ഒരു കോടതിക്കും അങ്ങനെ അധികാരം പ്രയോഗിക്കാനാകില്ല. അമേരിക്കയിൽ സുപ്രീം കോടതി അധികാരങ്ങൾ വിധിയിലൂടെ കൈവരിക്കുകയാണ് ചെയ്യുക. എന്നാൽ ഇന്ത്യയിൽ എല്ലാ അധികാരങ്ങളും അതിർവരമ്പും ഭരണഘടനയിൽ നിർവചിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നിയമജ്ഞൻ എന്ന നിലയിൽ ചെയ്തതൊക്കെയും ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രമാണെന്നും വിധികളെല്ലാം അതിനെ പിൻപറ്റി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.