അട്ടപ്പാടി ശിശുമരണത്തിൽ ഒന്നാംപ്രതി സംസ്ഥാന സർക്കാർ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശു മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. അട്ടപ്പാടി ശിശുമരണത്തിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ അടിക്കിടെ ഉണ്ടാവുന്നത്. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം വഴിമാറ്റി ചിലവഴിക്കുകയാണ്. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്നത് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ കാലഘട്ടത്തിലും അമ്മമാർക്ക് പോഷകാഹാര കുറവ് ഉണ്ടാകുന്നുവെങ്കിൽ സർക്കാർ ദയനീയ പരാജയമാണെന്ന് പറയേണ്ടി വരും. മുൻപ് ശിശുമരണങ്ങൾ നടന്നപ്പോൾ ബിജെപി ഇത് ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അതെല്ലാം അവഗണിക്കുകയായിരുന്നു. പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.