അതിക്രമങ്ങൾ എത്രയും വേഗം പോലീസിനെ അറിയിക്കാം; ടോക് ടു കേരള പോലീസ് സേവനം ഉദ്ഘാടനം ചെയ്ത് മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരള പൊലീസിന് കീഴിൽ സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സർവ്വീസ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

കേരളാ പൊലീസ് സൈബർഡോം കോഴിക്കോട് വികസിപ്പിച്ചെടുത്ത സുരക്ഷിതവും കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ ചാറ്റ്‌ബോട്ട് സേവനമാണ് ‘ടോക് ടു കേരള പോലീസ്’. സൈബർ മേഖലയിലെ കുറ്റകൃത്യങ്ങൾ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് കേരളാ പോലീസ് ഈ സംരംഭം ആരംഭിച്ചത്.

പൊതുജന-പൊലീസ് പങ്കാളിത്ത മാതൃക എന്ന നിലയിൽ കേരളാ പൊലീസിന്റെ ടെക്നോളജിക്കൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ വിഭാവനം ചെയ്ത സൈബർഡോം ഉയർന്നു വരുന്ന സൈബർ ഭീഷണികളെ പൊലീസിന്റെ സഹായത്തോടെ നേരിടാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ സൈബർഡോമിന്റെ മൂന്നാം പതിപ്പാണ് കോഴിക്കോട്ടുള്ളത്. സൈബർ സുരക്ഷയിലും കാര്യക്ഷമമായ പൊലീസിംഗിനുള്ള സാങ്കേതികവിദ്യ വർദ്ധിപ്പിക്കുന്നതിനുമുള്ള സൈബർ സെന്റർ ഓഫ് എക്സലൻസാണ് സൈബർ ഡോം.

കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ്‌ബോട്ട് സേവനം, പ്രത്യേക ആപ്ലിക്കേഷനുകളൊന്നും ഇൻസ്റ്റാൾ ചെയ്യാതെയും ഏതെങ്കിലും വെബ് പേജുകൾ സർഫിംഗ് ചെയ്യാതെയും വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനിലൂടെ പൊതുജനങ്ങളിലേക്ക് എളുപ്പത്തിലും വേഗത്തിലും എത്തിക്കുന്നുവെന്നതാണ് പ്രധാന സവിശേഷത. ഈ ചാറ്റ്‌ബോട്ട് സേവനം ഗൂഗിൾ അസിസ്റ്റന്റിനോട് ‘ടോക് ടു കേരള പോലീസ്’ എന്ന വാക്ക് ഉപയോഗിച്ച് അഭ്യർത്ഥിക്കാമെന്നും കേരളാ പോലീസ് അറിയിച്ചു.

ചാറ്റ് ബോട്ട് സർവീസ് ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോണും ഇന്റർനെറ്റ് കണക്ഷനും വേണം. ഒരാൾ അപകടകാരമാം വിധത്തിൽ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഗൂഗിൾ അസിസ്റ്റന്റ് ആക്ടിവേറ്റ് ചെയ്യുക. ഒരു പക്ഷെ ഈ രീതിയിൽ ആക്ടിവേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഫോണിലെ ഹോം ബട്ടൺ മൂന്ന് സെക്കന്റ് നേരം പ്രസ് ചെയ്താൽ മാത്രം മതി. ഇങ്ങനെ ഗൂഗിൾ അസിസ്റ്റന്റ് ആക്ടിവേറ്റ് ആയാൽ ‘ടോക് ടു കേരള പോലീസ്’ എന്നു പറഞ്ഞു കേരള പൊലീസിന്റെ പോർട്ടലിൽ കയറുക. ശേഷം കണ്ട കുറ്റകൃത്യം പറയുക. ഈ സമയം ആവശ്യമായ സേവനം അല്ലെങ്കിൽ നിർദേശം കേരള പൊലീസിന്റെ പോർട്ടലിൽ നിന്നും ലഭിക്കും. മൂന്ന് ഘട്ടങ്ങളായാണ് പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം വിരൽത്തുമ്പിൽ ലഭിക്കുന്നത്.