കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കണം; പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യാന്തര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. അവലോകനയോഗത്തിലാണ് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ഇക്കാര്യം നിർദ്ദേശിച്ചത്. പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുനഃപരിശോധിക്കണമെന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ വകഭേദമായ ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയത്. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങൾ നീക്കിയതിന് തൊട്ടുപിന്നാലെ പുതിയ വകഭേദം ഭീഷണിയായത് കേന്ദ്രത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസ് നിർത്തിവെക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ , നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് വകഭേദം തീവ്ര വ്യാപനശേഷിയുള്ളതെന്ന് കണ്ടെത്തിയതോടെ ആഫ്രിക്കയിലേക്കുള്ള വിമാനസർവീസുകൾ വിവിധ ലോകരാജ്യങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. അൻപതിൽ താഴെ ആളുകളിൽ മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും പുതിയ വൈറസ് ഇതിനകം ആയിരക്കണക്കിനാളുകളിലേക്ക് പടർന്നിരിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.