സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. വൈകിട്ട് നാലരയോടെയാണ് പരിശോധന നടന്നത്. ഓപ്പറേഷൻ സ്പീഡ് ചെക്ക് എന്ന പേരിലായിരുന്നു പരിശോധന. കണക്കിൽപ്പെടാത്ത പണം വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തി.

ഇടുക്കി ജില്ലയിലെ ആർടിഒ ഓഫീസുകളിൽ നിന്നാണ് കണക്കിൽ പെടാത്ത പണം കൂടുതലായും പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. പീരുമേട് ആർടിഒ ഓഫീസിൽ നിന്ന് 60,000 രൂപയും അടിമാലിയിൽ നിന്ന് 58,000 രൂപയുമാണ് കണക്കിൽപ്പെടാത്തതായി കണ്ടെത്തിയത്. ഇടുക്കിയിൽ നിന്ന് 16000 രൂപ കണ്ടെടുത്തു. തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന നടന്നു.

അതേസമയം വിജിലൻസ് പരിശോധന കഴിഞ്ഞതിനു പിന്നാലെ അടിമാലിയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കണക്കിൽപ്പെടാത്ത 58000 രൂപയാണ് ഇവിടെ നിന്നും പിടികൂടിയത്. ഇതിന് പിന്നാലെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തായെന്നാണ് നാട്ടുകാർ പറയുന്നു.

സംസ്ഥാനത്തെ മോട്ടോർ ചെക്പോസ്റ്റുകളിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ കൂടുതലാണെന്ന റിപ്പോർട്ട് മുൻപ് സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നു. ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്‌പോസ്റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്നാണ് ഗതാഗത കമ്മിഷണർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്‌പോസ്റ്റുകളിൽ നിയമിക്കാൻ സർക്കാർ അനുവാദം നൽകുകയും ചെയ്തിട്ടുണ്ട്.