സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ; പണിയറിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്ന് ഉദ്യോഗസ്ഥരോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പണിയറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവെച്ച് പോകണമെന്നും, നിലവിലെ എല്ലാ റോഡ് അറ്റകുറ്റപണികളുടെയും വിശദാംശങ്ങള്‍ അറിയിക്കാനും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

തകര്‍ന്ന റോഡുകള്‍ ഉടനെ നന്നാക്കാനാവില്ലെന്ന കൊച്ചി നഗരസഭയുടെ വാദത്തെ തളളിയാണ് കോടതി ഇത്തരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. ന്യായീകരണം നിര്‍ത്തണമെന്നും നല്ല റോഡിനായി പുതിയ ആശയങ്ങള്‍ നടപ്പാക്കാനും റോഡുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് കോടതി ആവശ്യപ്പെട്ടു. റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് കരുതാത്തതെന്തെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെ സബന്ധിച്ചുള്ള കേസിലാണ് കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്