തിരുവനന്തപുരം: ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവ വധു മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ സുധീറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആലുവ സിഐ സി.എൽ. സുധീർ സി.പി.എമ്മിന് താത്പര്യമുള്ള ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്ര കൊലക്കേസിലടക്കം വീഴ്ച വരുത്തിയ ആളാണ്. അന്നെല്ലാം സി.പി.എം നേതാക്കൾ സംരക്ഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാലക്കുടി എം.പിയ്ക്കും ആലുവ എം.എൽ.എയ്ക്കും പോലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തേണ്ട അവസ്ഥ വന്നു. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ സർക്കാരിന്റെ സമീപനം എന്തെന്നതിന്റെ ഏറ്റവും വലിയ അടയാളമായി ആലുവ സംഭവം നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഫിയ കേസിൽ ആരോപണ വിധേയനായ സിഐ ഉത്ര വധക്കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനാണ്. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഭാര്യ ഉത്രയെ കടിപ്പിച്ച് കൊന്ന കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഇയാൾ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നതോടെയാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020 ജൂണിൽ അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്.

