ഡിവൈഎഫ്‌ഐ നടത്തുന്ന ഫുഡ് സ്ട്രീറ്റിൽ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ; എ എ റഹീമിനോട് ചോദ്യങ്ങളുമായി സന്ദീപ് വാചസ്പതി

ആലപ്പുഴ: ഭക്ഷണത്തിന് മതമില്ല എന്ന മുദ്രാവാക്യത്തോടെ ഹലാൽ വിവാദത്തിൽ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐ തീരുമാനിച്ചതിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഭക്ഷണത്തിൽ മതം കലർത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേർന്നതല്ല എന്നതാണ് ഈ പരിപാടിയിലൂടെ ഡിവൈഎഫ്‌ഐ സമൂഹത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം. പക്ഷെ പരിപാടിയ്ക്കായി തയ്യാറാക്കിയ പോസ്റ്ററിൽ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയിട്ടുണ്ടെന്നാണ് സന്ദീപ് വാചസ്പതി പറയുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് എഎ റഹീമിനോട് എട്ടു ചോദ്യങ്ങളും അദ്ദേഹം ചോദിച്ചിട്ടുണ്ട്.

ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നവരാണോ ഭക്ഷണത്തിൽ മതം കലർത്തുന്നത്, ഭക്ഷണത്തിൽ മതത്തിന് സ്ഥാനം ഇല്ലാത്തതിനാൽ ഡിവൈഎഫ്‌ഐ നടത്തുന്ന ഫുഡ് സ്ട്രീറ്റിൽ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേയെന്നും സന്ദീപി വാചസ്പതി ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം തേടുമ്പോഴാണ് ഭക്ഷണത്തിൽ മതം കലർത്തുന്നത് സംഘപരിവാർ അല്ല മുസ്ലിം തീവ്രവാദമാണെന്ന് മനസ്സിലാകുക. അതോടെ നിങ്ങളുടെ പോസ്റ്ററിൽ കടന്നു കൂടിയ ഗുരുതരമായ തെറ്റ് മനസ്സിലാകുമെന്ന് അദ്ദേഹം പറയുന്നു. താങ്കളുടെ രാഷ്ട്രീയം ആത്മാർത്ഥമാണെങ്കിൽ, ഉയർത്തുന്ന മുദ്രാവാക്യത്തോട് നീതി പുലർത്തുന്നു എങ്കിൽ പോസ്റ്റർ ഉടൻ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അങ്ങനെ എങ്കിൽ ഈ സമരത്തിൽ അണിചേരാൻ ഞാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇല്ലായെങ്കിൽ ഈ സമരം ഹലാലാക്കപ്പെട്ട ഉടായിപ്പ് സമരം ആണെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട എ എ റഹിമിന് A A Rahim ,

ഭക്ഷണത്തിൽ മതം കലർത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ ‘ഫുഡ് സ്ട്രീറ്റ്’ എന്ന പേരിൽ ഒരു പരിപാടി നടത്തുന്നതായി അറിഞ്ഞു. വളരെ നല്ല കാര്യം. ഭക്ഷണത്തിൽ മതം കലർത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേർന്നതല്ല എന്നതാണല്ലോ ഈ പരിപാടിയിലൂടെ ഡിവൈഎഫ്‌ഐ സമൂഹത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം. പക്ഷെ പരിപാടിയ്ക്കായി തയ്യാറാക്കിയ പോസ്റ്ററിൽ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയതായി ശ്രദ്ധയിൽ പെടുത്താനാണ് ഇത് എഴുതുന്നത്.

ഹലാൽ എന്ന വാക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണ് എന്ന് റഹിമിന് അറിയുന്നതാണല്ലോ. ഹലാൽ എന്നാൽ ഇസ്ലാമിന് അനുവദനീയമായത് എന്നാണല്ലോ അർത്ഥം. ആ സാഹചര്യത്തിൽ എന്റെ ചില സംശയങ്ങൾക്ക് റഹിം മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

  1. ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നവരാണോ ഭക്ഷണത്തിൽ മതം കലർത്തുന്നത്, അതോ അത് വേണ്ടെന്ന് പറയുന്നവരോ?
  2. ഹലാലായ ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് ശാഠ്യം പിടിക്കുന്നവരല്ലേ ഭക്ഷണത്തിൽ മതം കലർത്തുന്നത്?.
  3. ഹലാൽ ഭക്ഷണം എന്നത് ഒരു തരത്തിൽ ആയിത്താചാരണം തന്നെ അല്ലേ?
  4. ഖുർആൻ അനുശാസിക്കുന്ന തരത്തിൽ മാത്രം പാചകം ചെയ്യുന്നതല്ലേ ഭക്ഷണത്തിലെ മതം?
  5. അങ്ങനെ വരുമ്പോൾ ഡിവൈഎഫ്‌ഐ പ്രതിഷേധം ഹലാൽ ഭക്ഷണത്തിന്റെ പ്രചാരകർക്ക് എതിരെ അല്ലെ വേണ്ടത്?.
  6. ഭക്ഷണത്തിൽ മതത്തിന് സ്ഥാനം ഇല്ലാത്തതിനാൽ ഡിവൈഎഫ്‌ഐ നടത്തുന്ന ‘ഫുഡ് സ്ട്രീറ്റിൽ’ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?.
  7. ഉസ്താദ് മന്ത്രിച്ച് ഊതിയാൽ മാത്രമേ ഭക്ഷണം ഭക്ഷ്യയോഗ്യമാകൂ എന്ന വാശി മതനിരപേക്ഷ സമൂഹത്തിന് ചേർന്നതാണോ?
  8. ഭക്ഷണത്തിൽ തുപ്പുന്നത് ഖുർആൻ അനുസരിച്ച് ആണെന്നും വേണമെങ്കിൽ കഴിച്ചാൽ മതിയെന്നും ഉള്ള നിലപാട് തീവ്രവാദം അല്ലെ?

ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം തേടുമ്പോഴാണ് ഭക്ഷണത്തിൽ മതം കലർത്തുന്നത് സംഘപരിവാർ അല്ല മുസ്ലിം തീവ്രവാദമാണെന്ന് മനസ്സിലാവുക. അതോടെ നിങ്ങളുടെ പോസ്റ്ററിൽ കടന്നു കൂടിയ ഗുരുതരമായ തെറ്റ് മനസ്സിലാകും. താങ്കളുടെ രാഷ്ട്രീയം ആത്മാർത്ഥമാണെങ്കിൽ, ഉയർത്തുന്ന മുദ്രാവാക്യത്തോട് നീതി പുലർത്തുന്നു എങ്കിൽ പോസ്റ്റർ ഉടൻ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കിൽ ഈ സമരത്തിൽ അണിചേരാൻ ഞാനും തയ്യാറാണെന്ന് അറിയിക്കട്ടെ. ഇല്ലായെങ്കിൽ ഈ സമരം ഹലാലാക്കപ്പെട്ട ഉടായിപ്പ് സമരം ആണെന്ന് പറയേണ്ടി വരും.

സ്‌നേഹത്തോടെ
സന്ദീപ്വാചസ്പതി