മോഡലുകളുടെ അപകട മരണം; നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്

കൊച്ചി: മോഡലുകളുടെ അപകട മരണത്തെ തുടർന്ന് വിവാദത്തിൽ ഉൾപ്പെട്ട ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ എക്‌സൈസ് ശക്തമായ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. നിലവിൽ ബാറിന്റെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. അനുവദനീയമായ സമയ പരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്ന പരാതിയെ തുടർന്നായിരുന്നു നടപടി.

കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജയരാജാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. പിന്നീടാണ് ബാറിന്റെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കിയത്. ഒക്ടോബർ 23 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാലാരിവട്ടത്ത് അപകടത്തിൽ മോഡലുകളുടെ മരണശേഷമാണ് ബാറിന്റെ ലൈസൻസ് റദ്ദ് ചെയ്ത് കൊണ്ട് എക്സൈസ് ഉത്തരവ് വന്നത്. ഇത്തരത്തിൽ ഒരു പരാതി നിലവിലുണ്ടാകുകയും എക്സൈസ് പരിശോധന നടത്തുകയും ചെയ്തിട്ടും സമയം കഴിഞ്ഞുള്ള മദ്യ വിതരണം ഹോട്ടലുടമ നിർബാധം തുടരുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഒക്ടോബർ 31 ന് അർദ്ധരാത്രിയാണ് ഹോട്ടലിൽ നിന്ന് പോയ മോഡലുകൾ ഉൾപെടെയുള്ളവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാത്രി ഒമ്പത് മണി വരെ മാത്രമാണ് ബാറുകളിൽ മദ്യം വിളമ്പാൻ അനുവാദമുള്ളത്. എന്നാൽ ഉന്നതരുടെ ഒത്താശയോടെ നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയിരുന്നതായാണ് റിപ്പോർട്ടുകൾ. ഹോട്ടലിൽ നിരന്തരം നിയമ ലംഘനം നടക്കുന്നുവെന്ന പോലീസ് റിപ്പോർട്ട് എക്സൈസിന് ലഭിച്ചതായും വിവരമുണ്ട്.

ഹോട്ടലിൽ ബാർ അനുവദിച്ചതിന് ശേഷം വ്യാപകമായ പരാതികളാണുയർന്നത്. നിലവിൽ ഈ ഹോട്ടലിന്റെ ബാർ ലൈസൻസ് സ്ഥിരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ സാംസ്‌കാരിക വേദി എക്സൈസിന് പരാതി നൽകിയിട്ടുണ്ട്. നേരത്തേ ലോക്ക് ഡൗൺ വേളയിൽ മദ്യം വിതരണം ചെയ്തതിനും ഹോട്ടലിനെതിരെ പരാതി ലഭിച്ചിരുന്നു.