മമതയുടെ ഡല്‍ഹി സന്ദര്‍ശനം; പ്രധാനമന്ത്രിയേയും സോണിയാ ഗാന്ധിയേയും കാണും

ഈ മാസം 29ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെ ഡല്‍ഹി സന്ദര്‍ശിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നാളെ മുതല്‍ 25ാം തീയതി വരെ മമത ഡല്‍ഹിയില്‍ തുടരും. വിവാദ കാര്‍ഷിക ബില്ലുകള്‍ കേന്ദ്രം പിന്‍വലിച്ചെങ്കിലും ഇവ സൃഷ്ടിച്ച ദുരിതങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുകയും തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തുകയുമാണ് മമതയുടെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ഷിക നിയമങ്ങള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി റദ്ദാക്കുന്നതായി പ്രഖ്യാപിക്കുന്നതു വരെ 15 മാസങ്ങള്‍ നീണ്ട സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമാണ് കാരണമായത്. ‘ഓരോ കര്‍ഷകനും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ എന്നാണ് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചത്. ബംഗാള്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം രണ്ടാം തവണയാണ് മമത ഡല്‍ഹി സന്ദര്‍ശിക്കുന്നത്. ഡല്‍ഹിയിലെത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി ഈ ആഴ്ച തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയില്‍ ബിഎസ്എഫിന്റെ അധികാരപരിധി നീട്ടുന്ന വിഷയവും ഉയര്‍ത്തിയേക്കും.

ഒക്ടോബര്‍ 13ന് ഇന്ത്യ-പാകിസ്ഥാന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളിലെ, ഇന്ത്യന്‍ മേഖലയില്‍ നിന്ന് 15 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉള്ളിലേക്കുവരെ തിരച്ചില്‍ നടത്താനും പ്രതികളെ പിടികൂടാനും ആഭ്യന്തര മന്ത്രാലയം ബിഎസ്എഫിന് അധികാരം നല്‍കിയിരുന്നു. ബിഎസ്എഫിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാനും കള്ളക്കടത്ത് തടയാനുമാണിത് എന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചത്. അതേസമയം, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും മമതാ ബാനര്‍ജി ഡല്‍ഹി സന്ദര്‍ശന വേളയില്‍ കാണും.