ബിനീഷ് കോടിയേരിക്കെതിരെ നേരിട്ടുള്ള തെളിവ് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല; കർണാടക ഹൈക്കോടതി

ബംഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണ ഏജൻസിക്ക് ബിനീഷ് കോടിയേരിക്കെതിരെ നേരിട്ടുള്ള തെളിവ് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്നാണ് കോടതി അറിയിക്കുന്നത്. ജസ്റ്റിസ് ഉമയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ബിനീഷ് മയക്കുമരുന്ന് കേസിൽ പ്രതിയല്ല. സംശയം വെച്ച് മാത്രം ഒരാളെ കുറ്റവാളിയാക്കാനാകില്ല. ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ ജാമ്യം നല്കാതിരിക്കാൻ ബിനീഷിനെതിരെ യാതൊരു തെളിവുമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 2020 നവംബർ 11 ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയ്ക്ക് 2021 ഒക്ടോബർ 30 നാണ് ജാമ്യം ലഭിച്ചത്.

ബിനീഷിന് ജാമ്യം അനുവദിച്ച വിധിയിലാണ് ഈ കാര്യങ്ങൾ. ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് ബിനീഷ് പുറത്തിറങ്ങിയത്. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു ബിനീഷിന്റെ നിലപാട്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ബിനീഷ് കോടതിയെ അറിയിച്ചിരുന്നു.