52-ാം രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് ഗോവയില്‍ തിരശ്ശീല ഉയരും. നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രമുഖ പ്ലാറ്റ്‌ഫോമുകളിലൂടെ വീടുകളിലിരുന്ന് സിനിമകള്‍ കാണാനും സംവാദങ്ങളുടെ ഭാഗമാകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് സിനിമാ ആസ്വാദനത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിച്ച മാറ്റമാണ് പുതിയ പരീക്ഷണത്തിന് കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
96 രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സോറയുടെ ‘കിംഗ് ഓഫ് ഓള്‍ ദ വേള്‍ഡ്’ ആണ് ഉദ്ഘാടന ചിത്രം. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരത്തിനായി മത്സരിക്കുന്നത് 15 ചിത്രങ്ങളാണ്. മറാഠി ചിത്രങ്ങളായ ഗോദാവരി, മി ബസന്ത് റാവു, അസമിലെ ഗോത്രഭാഷയായ ദിമാസ ഭാഷയിലുള്ള സെംഖോര്‍ എന്നിവയാണ് അന്തര്‍ ദേശീയ മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സാന്നിധ്യം. നേരത്തേ പ്രഖ്യാപിച്ച ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളാണ് ഇടം പിടിച്ചത്. ജയരാജിന്റെ ‘നിറയെ തത്തകളുള്ള മര’വും രഞ്ജിത്ത് ശങ്കറിന്റെ ജയസൂര്യ ചിത്രം ‘സണ്ണി’യും. മലയാളിയായ യദു വിജയകൃഷ്ണകുമാര്‍ ഒരുക്കിയ സംസ്‌കൃതചിത്രം ഭഗവദജ്ജുകവും ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ കൂഴാങ്കലും ഈ വിഭാഗത്തിലുണ്ട്. ജെയിംസ് ബോണ്ടിനെ അനശ്വരനാക്കിയ ഷോണ്‍ കോണറിയുടെയും രജനീകാന്തിന്റെയും റെട്രോസ്‌പെക്റ്റീവുകളും മേളയുടെ ആകര്‍ഷണങ്ങളാണ്.
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയേറ്ററുകള്‍ തുറന്ന സിനിമാ വ്യവസായത്തിനും ഊര്‍ജ്ജം പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ശ്രദ്ധ കപൂര്‍, റിതേഷ് ദേശ്മുഖ്, ജെനിലിയ ഡിസൂസ, മനോജ് ബാജ്‌പേയി, സാമന്ത റൂത്ത് പ്രഭു എന്നീ താരങ്ങളുടെ സാന്നിധ്യമുണ്ടാവും. രാജ്യ വ്യാപകമായി നടത്തിയ മത്സരത്തിലൂടെ കണ്ടെത്തിയ 75 യുവപ്രതിഭകള്‍ക്ക് സിനിമാ മേഖലയിലെ പ്രമുഖരുമായി ആശയ സംവാദത്തിനും പരിശീലന സെഷനുകളില്‍ പങ്കെടുക്കാനുമുള്ള അവസരവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

