ആന്ധ്രാപ്രദേശിൽ കനത്ത മഴ; ബസുകൾ ഒഴുക്കിൽപ്പെട്ട് 27 പേർ മരിച്ചു; 100 പേരെ കാണാതായി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കനത്ത മഴ. ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 27 പേർ മരിച്ചു. 100 യാത്രക്കാരെ കാണാതാകുകയും ചെയ്തു. കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് സംഭവം. ആന്ധ്രപദേശ് റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ മൂന്ന് ബസുകളാണ് ഒഴുക്കിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്നാണ് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ശക്തമായ മഴ അനുഭവപ്പെട്ടത്. ചെയ്യേരു നദിയിൽ ഒഴുക്കിൽപ്പെട്ട 30 പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. തിരുപ്പതിയിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തിൽ നിന്ന് ഉൾപ്പെടെ എത്തിയ തീർത്ഥാടകർ മേഖലയിൽ കുടുങ്ങിയിരിക്കുകയാണ്. തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ്. പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം, ആജ്ഞനേയ ക്ഷേത്രത്തിലും വലിയ വെള്ളക്കെട്ടാണുള്ളത്.

ചന്ദ്രഗിരി ടൗൺ, മധുര നഗർ, നയനഗിരി അടക്കം പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വെള്ളം കയറി. അതേസമയം തിരുപ്പതിയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും വഴി തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.