കൊച്ചി: ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ നിലപാടറിയിക്കണമെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും നിർദേശം നൽകി ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയുമോ എന്നറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ ചൊവ്വാഴ്ച്ചക്കുള്ളിൽ നിലപാട് വ്യക്തമാക്കണമെന്നാണ് നിർദ്ദേശം.
വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്യാൻ കഴിയാത്ത അയ്യപ്പഭക്തർക്ക് ദർശനം ഉറപ്പാക്കലാണ് സ്പോട്ട് ബുക്കിങിന്റെ ലക്ഷ്യമെന്ന് കോടതി അറിയിച്ചു. വെർച്വൽ ക്യൂവിന്റെ നിയന്ത്രണം ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ദർശനം നടത്തിയ അയ്യപ്പഭക്തരുടെ കണക്കുകൾ കോടതി പരിശോധിക്കുകയും ചെയ്തിരുന്നു. 16 മുതൽ 18 വരെ വെർച്വൽ ക്യൂ വഴി 31,385 പേർ ബുക്ക് ചെയ്തിൽ 21,897 പേർ മാത്രമാണ് ദർശനം നടത്തിയെന്നും വ്യാഴാഴ്ച 18 പേർ സ്പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകണമെന്ന നിർദ്ദേശവും കോടതി ദേവസ്വം ബോർഡിന് നൽകി.

