സിറോ മലബാർ സഭയിൽ കുർബാന പരിഷ്‌കരണ തീരുമാനം നേരത്തെ സ്വീകരിച്ചത്; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കൊച്ചി: സിറോ മലബാർ സഭയിൽ കുർബാന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിലപാടിൽ ഉറച്ച് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. നവംബർ 28 ന് തന്നെ പരിഷ്‌കരിച്ച കുർബാന നടപ്പിലാക്കുമെന്നാണ് കർദിനാൾ അറിയിച്ചിരിക്കുന്നത്. കുർബാന പരിഷ്‌ക്കരിക്കുന്ന തീരുമാനം നേരത്തെ തന്നെ സ്വീകരിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ ഒരു വിഭാഗം വൈദികരും, വിശ്വാസികളും പ്രക്ഷോഭം ശക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ നിലപാടിനെ കുറിച്ച് കർദ്ദിനാൾ അറിയിച്ചത്. സിറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്ന നവംബർ 28 ന് സിറോ മലബാർ സഭയിലെ ബസലിക്ക, തീർത്ഥാടന കേന്ദ്രങ്ങളിലും ഈസ്റ്റർ ദിനത്തിൽ മറ്റ് ഇടവക പള്ളികളിലും കുർബാന പരിഷ്‌കാരം നടപ്പാക്കാനാണ് സിനഡ് നൽകിയിരിക്കുന്ന നിർദ്ദേശം. ജനാഭിമുഖ കുർബാന നടക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയടക്കം തീരുമാനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ആരാധന ക്രമത്തിലെ പരിഷ്‌കാരം വത്തിക്കാൻ അനുമതിയോടെയാണ് നടപ്പാക്കുന്നതെന്നാണ് സഭാ നേതൃത്വം അറിയിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയടക്കം 8 ഓളം അതിരൂപതകളാണ് ജനാഭിമുഖ കുർബാന മാറ്റുന്നതിനെ എതിർക്കുന്നത്.