‘പാക് അധിനിവേശ കശ്മീരില്‍ നിന്ന് ഒഴിഞ്ഞേ പറ്റൂ’; പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

പാകിസ്ഥാനെതിരെ യുഎന്‍ വേദിയില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍വാങ്ങണമെന്നും, അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യയുടെ നടപടികള്‍ തുടരുമെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി കാജല്‍ ഭട്ട് അറിയിച്ചു. രാജ്യാന്തര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം പ്രതിരോധ നയതന്ത്രത്തിലൂടെ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുമായി നല്ലൊരുബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരവാദവും ശത്രുതയുമില്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ നല്ല ചര്‍ച്ചകള്‍ക്ക് സ്ഥാനമുള്ളൂ. അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. അത് നടപ്പിലാക്കുന്നതു വരെ അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്കെതിരെ ഉറച്ചതും കടുത്തതുമായ നടപടികള്‍ ഇന്ത്യ തുടര്‍ന്നുകൊണ്ടേയിരിക്കുണ്ടെന്നും അവര്‍ പറഞ്ഞു.

പരസ്യമായി ഭീകരരെപിന്തുണക്കുകയും പരിശീലിപ്പിക്കുകയും അവര്‍ക്കുള്ള ധനസഹായവും ആയുധങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്ന രാജ്യമായി പാക്കിസ്ഥാനെ ആഗോള തലത്തില്‍തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.