ആൺ പെൺ വ്യത്യാസങ്ങളൊന്നുമില്ലാതെ കുട്ടികൾക്ക് വസ്ത്രം ധരിക്കാൻ കഴിയണം; വനിതാ കമ്മീഷൻ അദ്ധ്യക്ഷ

കോഴിക്കോട്: അധ്യാപകർക്ക് ഏറ്റവും സൗകര്യപ്രദമായ വസ്ത്രം ധരിച്ച് ക്ലാസുകളിൽ എത്താനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. ആൺ പെൺ വ്യത്യാസങ്ങളൊന്നുമില്ലാതെ തന്നെ കുട്ടികൾക്ക് വസ്ത്രം ധരിക്കാൻ കഴിയണമെന്നും സതീദേവി വ്യക്തമാക്കി. സംസ്ഥാനത്തെ കോളേജുകളിൽ അധ്യാപകർ ഏത് വസ്ത്രം ധരിക്കണമെന്ന നിബന്ധനയില്ലെന്ന് നേരത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ചില കോളേജുകൾ അദ്ധ്യാപികമാർക്ക് സാരി നിർബന്ധമാക്കിയ നടപടിയിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപികമാർക്ക് ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ധരിക്കാമെന്ന് വ്യക്തമാക്കി പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. പിന്നീട് 2014 ൽ പുതിയ സർക്കുലറും സർക്കാർ പുറത്തിറക്കിയിരുന്നു. അദ്ധ്യാപികമാരുടെമേൽ യാതൊരു വിധത്തിലുള്ള ഡ്രസ് കോഡുകളും അടിച്ചേൽപ്പിക്കരുതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ഉത്തരവ്. എന്നാൽ ഉത്തരവ് ഇറങ്ങി വർഷങ്ങളായിട്ടും സാരി നിർബന്ധമാക്കുന്ന സ്ഥാപനങ്ങളുണ്ട്. ഈ സ്ഥാപനങ്ങൾക്കെതിരെ ഇപ്പോഴും പരാതികൾ ഉയരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് യൂണിഫോം എന്നപോലെ സ്വകാര്യ സ്‌കൂളുകളിൽ അദ്ധ്യാപികമാർക്ക് സാരി നിർബന്ധമാക്കുന്നതായി വ്യാപകമായാണ് പരാതികൾ ഉയർന്നിരുന്നത്.