ഹാർദിക് പാണ്ഡ്യയിൽ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ പിടിച്ചെടുത്തു

മുംബൈ: ടി20 ലോകകപ്പിലെ പ്രകടനത്തിന് ശേഷം ദുബായിയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയിൽ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ പിടിച്ചെടുത്തായി റിപ്പോർട്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വാച്ചുകൾ പിടിച്ചെടുത്തത്. അതേസമയം വാർത്തകൾ നിഷേധിച്ച് ഹാർദിക് പാണ്ഡ്യ രംഗത്തെത്തിയിട്ടുണ്ട്. വാച്ചിന്റെ ശരിയായ മൂല്യം 1.5 കോടിയാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

മൂല്യം നിർണ്ണയിക്കാനായി ഒരു വാച്ച് മാത്രമാണ് ഉദ്യോഗസ്ഥർ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഐസിസി ടൂർണമെന്റിൽ നിന്ന് പുറത്തായ ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ഇന്ത്യയിലേയ്ക്ക് മടങ്ങിയത്. വിമാനത്താവളത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഹാർദിക് പാണ്ഡ്യയുടെ കൈവശം അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ കണ്ടെത്തുകയായിരുന്നുവെന്നായിരുന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. വാച്ചുകളുടെ ഇൻവോയ്സുകൾ ഹാർദികിന്റെ പക്കൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

കസ്റ്റംസ് തീരുവ അടയ്ക്കാനായി താൻ സ്വമേധയാ കൗണ്ടറിൽ പോകുകയായിരുന്നുവെന്ന് ഹാർദിക് പാണ്ഡെ വ്യക്തമാക്കി. രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണ്. എല്ലാ കേന്ദ്ര ഏജൻസികളെയും ബഹുമാനിക്കുന്നു. വിഷയം പരിഹിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും കസ്റ്റംസിന് നൽകുമെന്നും നിയമം ലംഘിച്ചുവെന്ന തരത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.