ജോലിയുള്ളവർ ഏരിയാ കമ്മിറ്റിയിൽ അംഗമാകേണ്ട; പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിപിഎം

തിരുവനന്തപുരം: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഏരിയാ സമ്മേളനങ്ങൾ ആരംഭിച്ച് സിപിഎം. പുതിയ ഏരിയാ കമ്മിറ്റികളിൽ രണ്ട് വനിതകളെങ്കിലും വേണമെന്നാണ് സിപിഎമ്മിന്റെ നിർദ്ദേശം. മതന്യൂനപക്ഷ പ്രാതിനിധ്യം നിർബന്ധമായും വേണമെന്നും നിർദ്ദേശമുണ്ട്. ഏരിയാ സെക്രട്ടറിമാർ സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുത്. പൂർണസമയം പാർട്ടിക്കായി പ്രവർത്തിക്കുന്നവരാകണം സെക്രട്ടറിമാർ. സർക്കാരുമായി ബന്ധപ്പെട്ട് മുഴുവൻ സമയം പ്രവർത്തിക്കുന്നവരെ സെക്രട്ടറിമാരാക്കേണ്ടെന്നും സിപിഎം നിർദ്ദേശിച്ചു.

കണ്ണൂരിലാണ് ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ് നടക്കുന്നത്. കഴിഞ്ഞ ആഴ്ച്ച തന്നെ ഇവിടെ ഏരിയാ സമ്മേളനങ്ങൾ ആരംഭിച്ചു. എറണാകുളത്താണ് സംസ്ഥാന സമ്മേളനം. ഇവിടെയും ഏരിയാ കമ്മിറ്റികൾ ആരംഭിച്ചിട്ടുണ്ട്. ഏരിയാ കമ്മിറ്റി അംഗങ്ങൾ കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കാൻ സമയമുള്ളവരാകണമെന്ന് മാർഗരേഖയിൽ സി.പി.എം വിശദമാക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ജോലിയെടുക്കേണ്ടി വരുന്നയാൾ ഏരിയാ കമ്മിറ്റി അംഗമായാൽ പാർട്ടി പ്രവർത്തനത്തിന് സമയം മാറ്റിവയ്ക്കാൻ കഴിയാതെ വരുന്നു, വൈകിട്ട് ആറ് മണി മുതൽ മാത്രം പാർട്ടി പ്രവർത്തനത്തിന് സമയം ചെലവഴിക്കാനാവുന്നവർ ഏരിയാ കമ്മിറ്റിയിൽ കൂടുതലാവുന്നത് കമ്മിറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരിക്കുകയും, ഒരു പ്രവർത്തനത്തിലും ഭാഗമാകാതിരിക്കുകയും ചെയ്യുന്നവരെ ഒഴിവാക്കി പ്രവർത്തന സന്നദ്ധതയുള്ളവരെ ഉൾപ്പെടുത്തണമെന്നും സിപിഎം നിർദ്ദേശിച്ചു. ഏരിയാ, ലോക്കൽ കമ്മിറ്റികളിലുള്ളവർ രാത്രിയേറെ വൈകിയും കീഴ്ഘടകങ്ങളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ ബാദ്ധ്യതപ്പെട്ടവരാണ്. പ്രായാധിക്യം, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയാൽ യോഗങ്ങളിൽ പങ്കെടുക്കാനാവാത്തവർ കമ്മിറ്റികളിൽ തുടരുന്നുണ്ട്. ദീർഘകാലം അവർ പാർട്ടിക്കായി സേവനം നടത്തിയതിനെ ആദരിച്ചു കൊണ്ടു തന്നെ അവരെ കമ്മിറ്റിയിൽ നിന്നൊഴിവാക്കണമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. കമ്മിറ്റികളിൽ കൂടുതൽ ചെറുപ്പക്കാരെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. അനുഭവസമ്പത്തുള്ളവരും പുതുതലമുറയിലുള്ളവരും ഉൾക്കൊള്ളുന്ന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിൽ മേൽകമ്മിറ്റി വ്യക്തമായ മാർഗനിർദ്ദേശം നൽകണമെന്നും മാർഗ രേഖയിൽ പറയുന്നു.

അടുത്ത മാസം പകുതിയോടെയാണ് ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കുന്നത്. ഓരോ ജില്ലയിലും വിവിധ ഏരിയകൾക്ക് കീഴിൽ നിന്ന് ശരാശരി പത്ത് ശതമാനം പേരെ വീതം ജില്ലാ സമ്മേളനങ്ങളിൽ പ്രതിനിധികളാക്കാനാണ് നിർദ്ദേശം. കൂടുതൽ അംഗബലമുള്ള കമ്മിറ്റികളിൽ നിന്ന് 13 ശതമാനം വരെ പ്രാതിനിദ്ധ്യമുണ്ടാകണമെന്നും നിർദ്ദേശമുണ്ട്.