ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിന് ശേഷം ഇന്ത്യ ശക്തമായ സാമ്പത്തിക വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഈ വളർച്ച നിലനിർത്താനും സമ്പദ് വ്യവസ്ഥയുടെ ഇരട്ട അക്ക വളർച്ച ഉറപ്പാക്കലുമാണ് നിലവിൽ രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഭജനത്തിന്റെ സാധാരണ പ്രതിമാസ ഗഡു വായ 47,541 കോടി രൂപയ്ക്ക് പകരം 47,541 കോടി രൂപ കൂടി അധികം അനുവദിക്കാൻ ധനകാര്യ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മൊത്തം 95,082 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സംസ്ഥാനങ്ങളോട് ആശയങ്ങൾ തേടാനാണ് യോഗം വിളിച്ചു ചേർത്തത്. നിർമ്മാണം, വികസനം, നിക്ഷേപം തുടങ്ങിയ പല വിഷയങ്ങളിലും മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നത് സംസ്ഥാനങ്ങളാണ്. കേന്ദ്രത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടായിരിക്കുമെന്നും യോഗത്തിൽ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് വളരെ പ്രധാനപ്പെട്ട ആശയങ്ങളും പൊതുവായ അഭ്യർത്ഥനകളും ഉയർന്നു വന്നുവെന്നും നിർമ്മലാ സീതാരാമൻ വിശദമാക്കി.15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മൂന്ന് സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.

