12 വർഷത്തിനിടെ 10 അഭിഭാഷകർ, മുല്ലപ്പെരിയാർ കേസിന് വേണ്ടി കേരളം ചെലവഴിച്ചത് 6.34 കോടിയെന്ന് വിവരാവകാശ രേഖ

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നടത്താൻ 2009 മുതൽ കഴിഞ്ഞ ഓഗസ്റ്റ് 31 വരെ സർക്കാർ ചെലവഴിച്ചത് 6,34,39,549 രൂപയെന്ന് വിവരാവകാശ രേഖ. ഇതിലധികവും വക്കീൽഫീസാണെന്നും 5,03,08,253 കോടി രൂപയാണ് വക്കിൽ ഫീസ് ഇനത്തിൽ ചെലവഴിച്ചതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.

2009 മേയ് 14 മുതലാണ് ജലവിഭവവകുപ്പ് ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽനിന്ന് ഫീസുകൾ ഉൾപ്പെടെ നൽകാൻ ആരംഭിച്ചത്. വക്കീൽ ഫീസിനത്തിൽ കുടിശികയൊന്നുമില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നുണ്ട്. ഇത്രയധികം രൂപ ചെലവഴിച്ചിട്ടും കേസിൽ അനുകൂല വിധി നേടിയെടുത്തത് തമിഴ്‌നാടാണ്.

മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേ ഉൾപ്പെടെ 10 പേരാണ് മുല്ലപ്പെരിയാർ കേസിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. ഹരീഷ് സാൽവേയാണ് ഏറ്റവും അധികം തുക ഫീസായി വാങ്ങിയിരിക്കുന്നത്. 1,82,71,350 രൂപയാണ് അദ്ദേഹത്തിന് ഫീസായി നൽകിയത്. ജി. പ്രകാശ്, മോഹൻ വി. കട്ടാക്കി, രാജീവ് ധവാൻ, അപരാജിത സിംഗ്, പി. ഗിരി, രമേഷ് ബാബു, പി.വി. റാവു, ഗായത്രി ഗോസ്വാമി, ജയദീപ് ഗുപ്ത തുടങ്ങിയവരാണ് കേസിന് വേണ്ടി ഹാജരായ മറ്റ് അഭിഭാഷകർ. ജി. പ്രകാശ് 13,30,049 രൂപയും മോഹൻ വി. കട്ടാക്കി 1,09,05,000 രൂപയും രാജീവ് ധവാൻ 82,65,000 രൂപയും അപരാജിത സിംഗ് 6,05,000 രൂപയും പി. ഗിരി 27,60,000 രൂപയും രമേഷ് ബാബു രൂപയും 22,76,854 രൂപയും പി.വി. റാവു 2,75,000 രൂപയും ഗായത്രി ഗോസ്വാമി 4,50,000 രൂപയും ജയദീപ് ഗുപ്ത 51,70,000 രൂപയും വാങ്ങിയിട്ടുണ്ട്.

ടി.എ 56,55,057 രൂപ, എംപവേർഡ് കമ്മിറ്റി സന്ദർശനം 58,34,739 രൂപ, ഓണറേറിയം 16,41,500 രൂപ എന്നിവയാണ് കേസിലെ മറ്റ് ചെലവുകൾ. അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ 10 പ്രമുഖ അഭിഭാഷകരെയാണ് സംസ്ഥാനം നിയോഗിച്ചതെന്നും 12 വർഷത്തിനിടെ ഇവരുടെ വാദങ്ങൾ എന്താണെന്ന് പൊതുജനം അറിയേണ്ടതുണ്ടെന്നും വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല ആവശ്യപ്പെട്ടു.