കൊച്ചി: മോൻസൺ കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാർ. കേസിൽ സുധാകരന് വേണ്ടി ഒത്തുതീർപ്പ് ശ്രമം നടത്തിയതായാണ് പരാതിക്കാർ പറയുന്നത്. യൂത്ത് കോൺഗ്രസ് നേതാവായ എബിൻ ആണ് പരാതിക്കാരുമായി രണ്ട് ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയതെന്നാണ് ആരോപണം. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് നടന്ന ചർച്ചയുടെ ദൃശ്യങ്ങളും പുറത്തു വന്നു.
പലവട്ടം ഫോണിൽ വിളിച്ച് എബിൻ സംസാരിച്ചിരുന്നുവെന്നും പിന്നീട് നേരിട്ട് കാണണമെന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നുവെന്നും പരാതിക്കാരനായ ഷമീർ പറഞ്ഞു. സുധാകരനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്നായിരുന്നു എബിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പരാതിക്കാരെ കണ്ടത് ഒത്തുതീർപ്പിനല്ലെന്നും പരാതിക്കാരെ മുൻപരിചയമുണ്ടെന്നും യാദൃശ്ചികമായിട്ടാണ് കൂടിക്കാഴ് നടന്നതെന്നുമാണ് എബിന്റെ വാദം. ചികിത്സയുടെ ഭാഗമായിട്ടാണ് മോൻസണെ കണ്ടതെന്നും അതല്ലാതെ മറ്റു ബന്ധങ്ങളൊന്നുമില്ലെന്നും സുധാകരൻ പ്രതികരിച്ചു.

